കേരളനിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റു നോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന മുന്‍മന്ത്രി ജി. സുധാകരനും നിലവിലെ എംഎല്‍എ എച്ച്. സാലാമുമായുള്ള പോരാട്ടമായിരിക്കും അമ്പലപ്പുഴയില്‍ നടക്കുക.
യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രനായിട്ടാണ് ജി. സുധാകരന്റെ പോര്. യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ തുടക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായെങ്കിലും പിന്നീട് കെട്ടടങ്ങി. കെപിസിസി അംഗമായിരുന്ന എം.ജെ. ജോബ് പാര്‍ട്ടി വിട്ട് ബിജപിയില്‍ ചേക്കേറി.
കോണ്‍ഗ്രസ് വിമതനും മത്സരരംഗത്തുണ്ട്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞവരാണ് വോട്ടര്‍മാര്‍ എന്ന ആത്മവിശ്വാസമാണ് ജി. സുധാകരനുള്ളത്.
1982 ലും1987ലും യുഡിഎഫിനായിരുന്നു വിജയം. 1982 ല്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി. ദിനകരന്1987-ല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായും മത്സരിച്ച് അമ്പലപ്പുഴയില്‍ വിജയിച്ചു. 2001-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഡ്വ. ഡി. സുഗതൻ മത്സരിച്ച് ജയിച്ച മണ്ഡലമാണ് അമ്പലപ്പുഴ. അതുകൊണ്ട് തന്നെ യുഡിഎഫിന് മണ്ഡലത്തിലെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാല്‍ അമ്പലപ്പുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ ജനങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാന്പ്.
താന്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അമ്പലപ്പുഴയില്‍ വീണ്ടും എല്‍ഡിഎഫിനെ നിലനിര്ത്താനായതെന്നാണ് ജി.സുധാകരന് ചൂണ്ടിക്കാട്ടുന്നത്. 2016-ല്‍ ജി. സുധാകരന് 63,069 വോട്ടുകള്‍ നേടിയെങ്കില്‍ 2021ല്‍ എച്ച്. സലാമിന് 61365 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. 2016 ല്‍ കിട്ടിയവോട്ടും 2021 ല്‍ കിട്ടിയതുമായി വിലയിരുത്തിയാല്‍ 1704 വോട്ടുകളുടെ കുറവ് മാത്രമാണ് ഉണ്ടായതെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന വിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്.
രക്തസാക്ഷികളുടെ ധീരസ്മരണകൾ ഇരമ്പുന്ന പുന്നപ്ര ഉൾപ്പെടുന്ന മണ്ഡലമാണ് അമ്പലപ്പുഴ. 1965ലാണ് മണ്ഡലം രൂപീകരിച്ചത്. വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ച് കോൺഗ്രസിലെ കൃഷ്ണക്കുറുപ്പ് അമ്പലപ്പുഴയുടെ ആദ്യ എംഎൽഎയായെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല. 1967ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വി.എസ്. അച്യുതാനന്ദനാണ് അമ്പലപ്പുഴയെ ആദ്യമായി ചുവപ്പണിയിച്ചത്.
1970ലും വിജയിച്ച വി.എസ്, 77ൽ പരാജയപ്പെട്ടു. ആര്‍എസ്പിയെ കെ.കെ.കുമാരപിള്ളയാണ് അന്ന് ജയിച്ചത്. മുതിർന്ന നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനും ജയ പരാജയങ്ങൾ നൽകിയിട്ടുള്ള മണ്ഡലമാണ്. 1991ൽ സിപിഎമ്മിലെ സി.കെ. സദാശിവൻ വിജയിച്ചു. 1996ൽ സുശീലാ ഗോപാലനെയും 2006ലും 2016ലും ജി. സുധാകരനെയും മന്ത്രിയാക്കി. 2011 ലും അദ്ദേഹം വിജയിച്ച് എംഎല്‍എ ആയിട്ടുണ്ട്. തുടര്‍ന്ന് 2021ൽ ഡിസിസി അധ്യക്ഷനായിരുന്ന എം. ലിജുവിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിലെ എച്ച്. സലാം വിജയിച്ചത്.
അഞ്ച് പഞ്ചായത്തും ആലപ്പുഴ നഗരസഭയിലെ 27 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകൾ എൽഡിഎഫും പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫുമാണ് ഭരിക്കുന്നത്.
ആലപ്പുഴ നഗരസഭയിൽ 12 വാർഡ് എൽഡിഎഫ്, 10 യുഡിഎഫ്, 3 എൻഡിഎ, എസ്ഡിപിഐ, പിഡിപി ഒന്നുവീതം എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എന്‍ഡിഎ സ്ഥാനാര്‍ഥിയായി അരുണ്‍ അനിരുദ്ധനും കളത്തില്‍ സജീവമാണ്.